ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം...കാസര്‍കോട് ഉപ ജില്ലാ ശാസ്ത്രോത്സവം 2016 മത്സര ഫലങ്ങള്‍. ഇവിടെ ലഭിക്കും..

Saturday 1 August 2015

            
 വിജേഷിനെ അറിയുക
         ത് വിജേഷ്.ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി.വിനോദത്തിനും പഠനച്ചെലവ് കണ്ടെത്തുന്നതിനുമായി വേറിട്ടൊരു മാര്‍ഗ്ഗം സ്വീകരിക്കുക വഴി ശ്രദ്ധേയനായിരിക്കുകയാണ് ദേളി കുന്നുപാറ സ്വദേശിയായ ഈ പതിനഞ്ചുകാരന്‍.വിവിധയിനം വളര്‍ത്തു പക്ഷികളെ സംഘടിപ്പിച്ച് പരിപാലിക്കുകയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതില്‍ പ്രധാനം.പലതരം പ്രാവുകള്‍,ഇണക്കിളികള്‍,അരയന്നം തുടങ്ങിയവ വിജേഷ് ഒരുക്കിയ കൂട്ടിലും വീട്ട് പരിസരങ്ങളിലും പാറിക്കളിക്കുന്നത് രസകരമായ കാഴ്ചയാണ്.കൂട്ടിന് ഒരു കൂട്ടം നാടന്‍ കോഴികളുമുണ്ട്.ഒപ്പം മുന്തിയ ഇനം വളര്‍ത്തു നായ്ക്കളേയും സംരക്ഷിച്ചുവരുന്നു.
              പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടെത്തിയ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിജേഷിന്റെ ഈ നൂതന സംരംഭം ഏറെ കാതുകവും ഒപ്പം സന്തോഷവും സമ്മാനിച്ചു.കര്‍ഷകത്തൊഴിലാളിയായിരുന്ന അച്ഛന്‍ അസുഖബാധിതിതനായി ആറു വര്‍ഷം മുമ്പ് മരണപ്പെട്ടതോടെ അമ്മയുടെ തണലിലായി വിജേഷിന്റേയും സഹോദരി വിചിത്രയുടേയും പഠനം.ഇതിനിടയിലാണ് അമ്മാവന്റെ പ്രോല്‍സാഹനത്തോടെ പക്ഷി വളര്‍ത്തല്‍ തുടങ്ങിയത്.ഒരു വിനോദം എന്ന നിലയില്‍ തുടങ്ങി പിന്നീട് സ്വയം തൊഴില്‍ സംരംഭം എന്നതിലേക്ക് മാറുകയായിരുന്നു.
          നാടന്‍ കോഴിമുട്ടകള്‍ക്ക് പ്രിയമേറേയാകയാല്‍ നന്നായി ചെലവാകുന്നു.മുട്ടയൊന്നിന് അഞ്ചു രൂപയ്ക്കാണ് വില്‍ക്കുന്നത്.കൂടാതെ പക്ഷിജോടികള്‍ക്കും വളര്‍ത്തുനായകള്‍ക്കുമായി ആവശ്യക്കാര്‍ വിജേഷിനെ തേടിയെത്തുന്നുണ്ട്.തന്റെ തൊഴില്‍ സംരംഭത്തെക്കുറിച്ച് ആവേശപൂര്‍വം വിവരിക്കുമ്പോഴും അടുത്തിടേയുണ്ടായ ദുരനുഭവം വിജേഷിനും അമ്മയ്ക്കും മറക്കാന്‍ കഴിയുന്നില്ല;ഏറെ ശ്രദ്ധാപൂര്‍വം പരിപാലിച്ചിരുന്ന പക്ഷിക്കൂട്ടിന് മുകളിലേക്ക് വീട്ടു മുറ്റത്തെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് കുറേ പക്ഷികള്‍ പിടഞ്ഞുമരിച്ച സംഭവം.ദു:ഖത്തിലും നിരാശയിലും മനമിടറാതെ ,ഒടിഞ്ഞുവീണ കൂട് തട്ടിക്കൂട്ടി,ശേഷിച്ച പക്ഷികളെ ലാളിച്ച് മുന്നോട്ട് പോവുകയാണ് ഈ മിടുക്കന്‍.പഠനത്തോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുകവഴി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാതൃകയാകുന്ന വിജേഷിന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം കിട്ടുകയാണെങ്കില്‍ വലിയ പ്രചോദനമായിരിക്കും.
                                          

                                

No comments:

Post a Comment